Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

കാലാവസ്ഥാ  വൃതിയാനത്തിൻ്റെ ദുരിതക്കയത്തില്‍ മുങ്ങുന്ന ജോഷിമഠ് നിവാസികൾ

ഉത്തരാഖണ്ഡിലെ മലയോര പട്ടണമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.വീടുകളിൽ വികസിച്ച വിള്ളലുകൾക്ക് പരിഹാരം കാണണമെന്ന്  ആവശ്യപ്പെട്ട് പ്രദേശ വാസികൾ തെരുവിലിറങ്ങുന്നത് ജനജീവിതത്തെ തടസ്സപ്പെടുതുന്നു. ഇതുവരെ 600 വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് 131 കുടുംബങ്ങളെ താത്കാലികമായി മാറ്റിപാർപ്പിച്ചു. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള 20 ഓളം സൈനിക കേന്ദ്രങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈനികരെയും മാറ്റിപ്പാർപ്പിച്ചു. അതോടോപ്പം ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ ജോഷിമഠിലെ കുടുംബങ്ങൾക്ക് 45 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും നഗരത്തിലെ എല്ലാ നിർമ്മാണങ്ങളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിവാസികൾ സർക്കാരിനെതിരെ നിവേദനം നൽകി. എൻടിപിസിയുടെ ജലവൈദ്യുത പദ്ധതിയുടെ നിർമാണം നിർത്തിവെയ്ക്കണമെന്ന ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചങ്കിലും, ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ഗർവാൾ ഹിമാലയത്തിൽ നിന്ന് 1890 മീറ്റർ ഉയരത്തിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നത്, തീർത്ഥാടകർക്കും ട്രക്കർമാർക്കും ഒരു പ്രധാന  സഞ്ചാരത്താവളമാണ്. എകദേശം 20,000 ആളുകൾ താമസിക്കുന്ന പർവത ചരിവിൽ, ആസൂത്രിതമല്ലാത്തതും അശ്രദ്ധവുമായ വികസനങ്ങൾ ചരിവിനെ കൂടുതൽ അപകടകരമാക്കിയിരിക്കുന്നു. ഭൂമിയുടെ അടിത്തട്ടിൽ നിന്ന് വെള്ളം, എണ്ണ, പ്രകൃതി വാതകം, അല്ലെങ്കിൽ ധാതു സമ്പത്ത് എന്നിവ നീക്കം ചെയ്യപ്പെടുന്നതുമൂലം ഉപരിതലത്തിൽ ക്രമാനുഗതമായി  അടിയുകയോ, അല്ലെങ്കിൽ മുങ്ങിപ്പോകുന്നതോ ആയ ലാൻഡ് സബ്സിഡൻസ് എന്നറിയപ്പെടുന്ന ഭൗമശാസ്ത്ര പ്രതിഭാസം നടക്കുന്നു. നാഷണൽ തെർമൽ പവർ കോർപ്പറേഷന്‍റെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മൂലമാണ് ജോഷിമഠില്‍ ലാൻഡ് സബ്സിഡൻസുണ്ടായത്.

“നമ്മുടെ പരിസ്ഥിതിയോട് നാം ഏറ്റവും മോശമായ രീതിയില്‍ കലഹിക്കുന്നതിന്‍റെ പരിണിതഫലം എന്താണെന്ന് വളരെ ഗൗരവമായി ഓർമ്മപ്പെടുത്തുകയാണ് ജോഷിമഠ്,” റിസർച്ച് ഡയറക്ടറും ഐപിസിസി റിപ്പോർട്ടുകളുടെ പ്രധാന രചയിതാവും അനുബന്ധ അസോസിയേറ്റ് പ്രൊഫസറുമായ അഞ്ജൽ പ്രകാശ് വിശദീകരിക്കുന്നു. ജലവൈദ്യുത പദ്ധതിയാണ് ജോഷിമഠ് വിള്ളലുകൾക്ക് കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ജോഷിമഠ് പ്രശ്നത്തിന് രണ്ട് വശങ്ങളുണ്ട്. ഹിമാലയം പോലുള്ള വളരെ ദുർബലമായ ഒരു ആവാസവ്യവസ്ഥയിൽ നടക്കുന്ന വ്യാപകമായ അടിസ്ഥാന സൗകര്യവികസനവും  കാലാവസ്ഥാ വ്യതിയാനത്തിൻ്റെ  അനന്തരഫലവും ലാൻഡ് സബ്സിഡൻസ് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾക്കു കാരണമാകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ ആസൂത്രണ പ്രക്രിയകളില്ലാത്തതാണ് പല പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണം. ഇന്ത്യയിലെ ചില മലയോര സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുന്ന രീതി അഭൂതപൂർവമാണ്. ഉദാഹരണത്തിന് 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടലിന് കാരണമായ കനത്ത മഴ പോലുള്ള നിരവധി ദുരന്തങ്ങൾക്ക് ഉത്തരാഖണ്ഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങൾ വളരെ ദുർബലമാണെന്നും ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങളോ അസ്വസ്ഥതകളോ ഗുരുതരമായ ദുരന്തങ്ങളിലേക്കാണ് നയിക്കുകയെന്നും ജോഷിമഠ്  തെളിയിക്കുന്നു. , ”പ്രകാശ് പറയുന്നു.

ഈ വിനാശകരമായ പ്രതിഭാസത്തിൽ ഭൂമിശാസ്ത്രപരമായ ഘടകങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്ത് പങ്കാണ് വഹിക്കുന്നത്?

ജോഷിമഠിൽ  അപകടകരമായ ഈ ഭൌമമാറ്റത്തിന് കാലാവസ്ഥാ വ്യതിയാനം വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് ചില ശാസ്ത്ര വീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉത്തരാഖണ്ഡിലെ അല്ലെങ്കില്‍ ഹിമാലയന്‍ മേഖലകളിലെ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ വിനാശകരമായ ദുരന്തങ്ങളിലേക്ക് നയിച്ച അതിശക്തമായ മഴയും ഹിമാനികളുടെ ചലനവും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതത്തിന്‍റെ അടയാളങ്ങൾ വഹിക്കുന്നു എന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകളുണ്ട്, സീനിയർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്‍റൽ സയന്‍റിസ്റ്റും സിഎഫ്‌സിയുടെ ഇൻഹൗസ് കൺസൾട്ടൻ്റെമായ ഡോ പാർത്ഥ ജ്യോതി ദാസ് നിരീക്ഷിക്കുന്നു. 

ജിയോമോർഫോളജിക്കൽ ദുർബലത കൂടുവാനുള്ള പ്രധാനകാരണം പ്രകൃതിദുരന്തങ്ങളുടെ വർദ്ധിച്ച വൃാപ്തിയും അവയുടെ ആഘാതവുമാണ്. അതോടെപ്പം നദികളുടെയും വനങ്ങളുടെയും നാശം മൂലമുണ്ടായ അനന്തരഫലങ്ങളും ഇതിനൊരുകാരണമായി. അതിനാൽ, സമീപകാല കാലാവസ്ഥാ പ്രേരിത അപകടങ്ങൾ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമായിരിക്കാൻ സാധ്യതയുണ്ട്. വലിയ ഘടനാപരമായ ഇടപെടലുകൾ (അണക്കെട്ടുകളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം), ദ്രുതഗതിയിലുള്ള ആസൂത്രിതമല്ലാത്ത നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയാൽ ഉപരിതലത്തിലും ഉപതലത്തിലും ഹൈഡ്രോജിയോളജിക്കൽ ഡൊമെയ്‌നിലും അനുബന്ധ പ്രക്രിയകളിലും സംഭവിക്കുന്ന മാറ്റങ്ങൾ  ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായേക്കാം. ” അദ്ദേഹം കൂട്ടിച്ചേർത്തു. 

ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ്അതോറിറ്റി (യുഎസ്‌ഡിഎംഎ) പറയുന്നതനുസരിച്ച്, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്, 1976-ലെ മിശ്ര കമ്മീഷൻ റിപ്പോർട്ടിലാണ് ഈ പട്ടണം ആദ്യമായി താഴ്ന്നതായി സ്ഥിതികരിച്ചത്. “ജോഷിമഠ് പട്ടണത്തിന് ചുറ്റുമുള്ള പ്രദേശം അമിതഭാരമുള്ള വസ്തുക്കളുടെ ഇടതൂർന്ന പാളിയാൽ നിറഞ്ഞിരിക്കുന്നു. ഇത് പട്ടണത്തെ മുങ്ങാൻ സാധ്യതയുള്ളതാക്കുന്നു,” USDMA എക്‌സിക്യൂട്ടീവ് ഡയറക്ടർ പിയൂഷ് റൗട്ടേല നിരീക്ഷിക്കുന്നു. വറ്റാത്ത അരുവികൾ, മുകൾത്തട്ടിലെ കനത്ത മഞ്ഞ്, സംയോജിതമല്ലാത്ത ഗ്നൈസിക് പാറകൾ എന്നിവ ഈ പ്രദേശത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ളതാക്കുന്നു എന്ന് USDMA പഠനങ്ങൾ പറയുന്നു.

2013 ജൂണിലെയും 2021 ഫെബ്രുവരിയിലെയും വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധൃതയുള്ള മേഖലയെ പ്രതികൂലമായി ബാധിച്ചു. 2021 ഫെബ്രുവരി 7ലെ ഋഷി ഗംഗയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് രവിഗ്രാം നള, നൗ ഗംഗാ നാല എന്നി സ്ഥലങ്ങളിൽ മണ്ണൊലിപ്പുയുണ്ടാവാനുള്ള സാധൃത വർദ്ധിച്ചുവെന്ന് പല പഠനങ്ങൾ പറയുന്നു. ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരിൽ 204 പേരുടെ മരണത്തിനിടയാക്കിയത് ഗ്ലേഷ്യൽ തടാകത്തിലുണ്ടായ വെള്ളപ്പൊക്കം മൂലമാണ്. 2021 ഒക്‌ടോബർ 17-ന് ജോഷിമഠിൽ 24 മണിക്കൂറിനുള്ളിൽ 190 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ ഉരുൾപൊട്ടൽ മേഖല കൂടുതൽ ദുർബലമായി.

തീവ്രമഴ കെടുതികൾ കാരണം ഈ മലയോര പ്രദേശങ്ങളിലെ അരുവികളുടെ ചാലുകൾ വികസിക്കുകയും ഒഴുക്കിൻ്റെ ഗതി മാറുകയും ചെയ്‌തതിനായി ദുർബലമായ ചരിവ് കൂടുതൽ അസ്ഥിരതമാക്കുന്നു. ഉത്തരാഖണ്ഡിലെയും ഹിമാലയ മേഖലകളിലെയും അസാധാരണമായ കാലാവസ്ഥാ സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പ്രവണതയാണ് സമീപ സംഭവങ്ങള്‍ കാണിക്കുന്നത്. ഇത് ഹിമപാതങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, കാട്ടുതീ, മണ്ണിടിച്ചിൽ എന്നിവയുടെ ആവൃത്തിയിലും വ്യാപ്തിയിലും വർദ്ധനവിന് കാരണമാകുന്നു. ഉപരിതലത്തിൽ നിന്നുള്ള ജലത്തിന്‍റെ ഭൂഗർഭ ചോർച്ച വർദ്ധിക്കുന്നതായി USDMA ചൂണ്ടിക്കാണിച്ചു, ഇത് ലാൻഡ് സബ്സിഡൻസുണ്ടാകാൻ ഒരു കാരണമാണ്. ഒന്നാമതായി, ഉപരിതലത്തിലുള്ള മനുഷ്യനിർമ്മിത നിർമ്മാണങ്ങൾ  പ്രകൃതിദത്ത ഡ്രെയിനേജ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നു, ഇത് പുതിയ ഡ്രെയിനേജ് ചാലുകൾ ഉണ്ടാകുവാൻ കാരണമാകുന്നു. രണ്ടാമതായി, ജോഷിമഠ് നഗരത്തിൽ മലിനജലം നീക്കം ചെയ്യാനുള്ള സംവിധാനമില്ല. അഗ്നിപർവ്വത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, അല്ലെങ്കിൽ ഖനനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി കാരണങ്ങളാൽ മണ്ണിടിച്ചിൽ സംഭവിക്കുന്നു. എന്നാൽ “ഒരുപക്ഷേ ലോകമെമ്പാടുമുള്ള മണ്ണിടിച്ചിലിന് നമ്മൾ കാണുന്ന ഏറ്റവും സാധാരണമായ ഘടകം മഴയാണന്ന് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറസ്ട്രി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ബെൻ ലെഷ്ചിൻസ്കി പറഞ്ഞു. 

മനുഷ്യനിർമ്മിത സ്രോതസ്സുകൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം, 1951-2014 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതനിരകളുടെയും ടിബറ്റൻ പീഠഭൂമിയുടെയും ചൂട് വർധിക്കാൻ കാരണമായി എന്ന് ഹിമാലയത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ലോകം അംഗീകരിച്ച പ്രായോഗിക നയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള മാതൃകാപരമായ മാർഗങ്ങൾ ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ  കാണിച്ചിട്ടുണ്ടെന്ന് സിഎഫ്‌സിയുടെ മുതിർന്ന കാലാവസ്ഥാ-പരിസ്ഥിതി ശാസ്ത്രജ്ഞനും ഇൻഹൗസ് കൺസൾട്ടന്‍റുമായ ഡോ.പാർത്ഥ ദാസ് വിലയിരുത്തുന്നു. എന്നിരുന്നാലും, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഭൗതിക ഇടപെടലുകളുടെ ആഘാതം തമ്മിലുള്ള നിർണായക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സ്വഭാവപരമായി അതിലോലമായ പ്രകൃതിദൃശ്യത്തിൻ്റെ സമഗ്രത സംരക്ഷിക്കുന്നതിനും ഹിമാലയൻ മേഖലയെ വികസിപ്പിക്കുന്നതിനുള്ള സമീപനത്തിൽ വേണ്ടത്ര സംവേദനക്ഷമത കാണിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

“കെട്ടിടങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട സംഭവങ്ങൾ ഈ പ്രദേശം വാസയോഗ്യമല്ലാതായിത്തീർന്നുവെന്നല്ല. മണ്ണിൻ്റെ പ്രൊഫൈൽ ശാസ്ത്രീയമായ രീതിയിൽ പരിശോധിക്കുവാനായാൽ ഏതു സ്ഥലമാണ് നിർമ്മാണങ്ങൾക്ക് യോഗ്യം എന്ന് കണ്ടത്താൻ സാധിക്കും. ഈ റിപ്പോർട്ടുകൾ അനുസരിച്ച്  പ്രത്യേകം രൂപകൽപ്പനയിൽ വീടുകൾ ആസൂത്രണം ചെയ്താൽ, ഭാവിയിൽ വിള്ളലുകൾ ഒഴിവാക്കാൻ സാധിക്കും,” ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി (WIHG) മുൻ സീനിയർ പ്രൊഫസർ ഡോ. സുശീൽ കുമാർ പറയുന്നു.കാലാവസ്ഥാ വ്യതിയാനം കൂടുതൽ തീവ്രമായ മഴക്കു കാരണമാകുന്നു. ഇത് മണ്ണിടിച്ചിലിന് കൂടുതൽ സാധ്യതയുണ്ടാക്കും. ഈ വർദ്ധിച്ചുവരുന്ന അപകടത്തിന്  തക്കതായ ശാസ്‌ത്രീയമായ പരിഹരങ്ങൾ കണ്ടത്തണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.  വളരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഒരു ദശാബ്ദത്തിൽ ഏകദേശം 0.5 °C എന്ന തോതിൽ താപനില വർദ്ധിക്കുന്നു. കാരക്കോറം ഹിമാലയം ഒഴികെയുള്ള ഭൂരിഭാഗം ഹിമാലയൻ മേഖലകളിൽ സമീപ ദശകങ്ങളിൽ ഹിമാനികളുടെ പിൻവാങ്ങലും മഞ്ഞുകാലത്ത് മഞ്ഞുവീഴ്ചയിൽ ഗണ്യമായ കുറവും അനുഭവപ്പെടുന്നു.

Climate Fact checks
Climate Fact checks
Articles: 6